Oct 19, 2011

നാടകം തുടരുന്നു ... "കള്ളമേവജയതേ"



നാടകം തുടരുന്നു ... "കള്ളമേവജയതേ"

 
വെള്ളിയാഴ്ച . . . യൌമുല്‍ ജുമുഅ:  . . . ഗള്‍ഫ്‌ പ്രവാസികളുടെ യൌമുല്‍ നൌം ... (കിടന്നുറങ്ങാനുള്ള ദിവസം)...  ക്ലീനിംഗ്, വാഷിംഗ്‌ അങ്ങിനെ പലതും നടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രഭാതം; 9 മണി!!! - ഞാനും ഉറങ്ങി എണീറ്റു. അയ്യോ, ഉപ്പുമാവ് ഉണ്ടാക്കണം, ഞങ്ങളുടെ റൂമില്‍ ഫുഡ്‌ ഉണ്ടാക്കുന്നതില്‍ എന്‍റെ റോള്  വെള്ളിയാഴ്ച ഉപ്പുമാവിന് ഉള്ളി, പച്ചമുളക് മുറിച്ചു കൊടുക്കുക എന്നതാണ് ... അത് മുറിക്കുന്ന ഇടയിലാണ് സഹ മുറിയന്‍ (മെയിന്‍ കുക്ക്) ശരീഫ് ഹാളില്‍ നിന്നും വിളിച്ചു പറയുന്നത്-
" ശുകൂര്‍ക്ക.." (പ്രായം കൂടുതലാണെലും  വയസ്സ് കുറക്കാനുള്ള അവന്റെ തത്രപ്പാട്.).
 " എന്താടോ?".  
" നിയമസഭയില്‍ കയ്യാങ്കളി,
നമ്മുടെ രാജേഷിനും, ലതികക്കും, തോമസ്‌ മാത്യുവിനും അടി കിട്ടി"  (ഓന്‍ ഇടതുപക്ഷകാരനാണ് .. പറയുമ്പോള്‍ നല്ല ചൂടിലായിരുന്നു..)  .. കത്തിക്കു വിശ്രമവും, കണ്ണിന് ആശ്വാസവും നല്‍കിക്കൊണ്ട്  ഞാനും ടെലിവിഷന്റെ മുമ്പിലിരുന്നു ....

പച്ച കള്ളം : രംഗം ഒന്ന്:
അരങ്ങില്‍ രാജേഷ്‌, ലതിക, ജെയിംസ് മാത്യു . . . 

രാജേഷ്‌: അവര്‍ എന്നെ അടിക്കുകയും വാക്കി ടോക്കി  കൊണ്ട് കുത്തുകയും ചെയ്തു, (മാന്തിയ ഭാഗം ഷര്‍ട്ടിന്റെ കൈ  പൊക്കി കാണിക്കുന്നു) .. കൂടെ ലതികയ്ക്കും മൂക്കിനും വയറിനും അടി കിട്ടിയതായി പറയുന്നു...

*** കഴിഞ്ഞ പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ മകനും മകളും ഭയങ്കര അടി .. രണ്ടുപേരുടെയും പരാതി ഒന്ന് തന്നെ അടിച്ചു, ഇടിച്ചു, മാന്തി ... എന്റെ പോന്നു രാജേഷേ ഇപ്പോള്‍ താങ്കളും  ...


ജെയിംസ് മാത്യു: അവര്‍ ഞങ്ങളെ ആക്രമിച്ചു.. നന്നായി പെരുമാറി..
.
ലതിക: അവര്‍ എന്നെ മൂക്കിനു  ഇടിക്കുകയും വയറിനു കുത്തുകയും ചെയ്തു.... (ഭാഗ്യത്തിന് കുത്തിയ ഭാഗം കാണിച്ചില്ല.. )
(ഇതൊക്കെ ചെയ്തത് വാച്ച്  ആന്‍ഡ്‌ വാര്ഡാണ് ... )
ഇത്രയും കണ്ടിട്ടെങ്ങിനെയാ അടുക്കളയില്‍ പോകുക , മനസ്സ് വന്നില്ല ... ബാക്കി കൂടി കണ്ടു കളയാം...

പച്ച കള്ളം : രംഗം രണ്ട്:
അരങ്ങില്‍ പീ.സീ.ജോര്‍ജ്, കെ സീ ജോസഫ്‌ .. ശുഭ്ര വസ്ത്ര ധാരികള്‍ ...
പീ.സീ.ജോര്‍ജ്: പ്രതിപക്ഷ എം.എല്‍.എ മാര്‍ വനിതാ വാച് ആന്‍ഡ്‌ വാര്ഡിനെ  ആക്രമിച്ചു.. രാജേഷ്‌,  ജെയിംസ് മാത്യു ഇവരാണ് ആക്രമിച്ചത്, കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്‌, അവര്‍ സ്ത്രീയെ അപമാനിച്ചു... കടന്നു പിടിച്ചു ഇവരില്‍ ഒരാള്‍ സ്വഭാവ ദൂശ്യമുള്ള ഒരാളാണ് (ചെവി കൂര്‍പ്പിച്ചു നോക്കി ഛെ ..ആരാന്നു  പറഞ്ഞില്ലല്ലോ ഹോ കഷ്ട്ടം)... അവരെ നിയമസഭയില്‍ നിന്നും പുറത്താക്കണം.

*** പണ്ട് ഞങ്ങളുടെ നാട്ടില്‍ ഉടമസ്ഥന്‍ ഇല്ലാത്ത ഒരു ആട് വരുമായിരുന്നു  (മൂസകുട്ടന്‍) ,  ഇതിനെ  ചിലയാളുകള്‍ ഉള്ളാളം ദര്‍ഗയ്ക്ക് നേര്ച്ചയാക്കി വിടുന്നതാണ്, ഈ ആട്  മറ്റു ആടുകളെ ആക്രമിക്കുകയും, കുട്ടികളെ കൊംബ് കുലുക്കി ഭീഷണി പെടുത്തുകയും ചെയ്യും, പക്ഷെ ആരും അതിനെ കെട്ടിയിടുകയോ മറ്റോ ചെയ്യില്ല..  എനിക്ക് ഈ ജോര്‍ജിനെ  കാണുമ്പോള്‍ ഈ ആടിനെ ഇടക്കിടക്ക്  ഓര്മ വരും.. .. ഇങ്ങനെയുമുണ്ടോ നേതാക്കള്‍ ...

കെ.സീ.ജോസഫ്‌: പ്രതിപക്ഷ എം.എല്‍.എ മാര്‍ വനിതാ വാച് ആന്‍ഡ്‌ വാര്‍ഡിനെ ആക്രമിച്ചു.. രാജേഷ്‌, ജെയിംസ് മാത്യു ഇവരാണ് ആക്രമിച്ചത്... അവരെ നിയമസഭയില്‍ നിന്നും പുറത്താക്കണം.

മറ്റൊരു സഹമുറിയന്‍ സലീമ്ക്ക എന്തോ അടുക്കളയില്‍ നിന്നും പിറുപിറുക്കുന്നുണ്ട് ...ശ്രദ്ധിക്കാന്‍ പോയില്ല... സോറി , ശ്രദ്ധിക്കാന്‍ പറ്റിയില്ല ..  "concentration"  തെറ്റരുതല്ലോ.

പച്ച കള്ളം : രംഗം മൂന്ന്:
അരങ്ങില്‍ വാച്ച്  ആന്‍ഡ്‌ വാര്‍ഡ്‌ രജനി കുമാരി (രംഗം ആശുപത്രി) .... ആദ്യം ഡോക്ടറെ കാണുമ്പോള്‍ മുഖത്ത് ക്ഷീണമില്ല, ചാനലുകാര്‍ ചോദിക്കുന്നു അവര്‍ താങ്കളെ അക്രമിച്ചോ? ഇല്ല.. ഉത്തരം അത്ര മാത്രം..

രംഗം മൂന്ന് കഴിഞ്ഞപോഴേക്കും സലീമ്ക്ക എന്നെ ചീത്ത പറഞ്ഞോണ്ട് ഉപ്പുമാവുമായി വന്നു, എനിക്ക് ആ കഥ മറന്നുപോയിരുന്നു... അങ്ങനെ ഞങ്ങള്‍ മൂന്നുപേരും ഉപ്പുമാവു തിന്നുന്ന തിരക്കിലായി... കട്ടന്‍ ചായക്ക് ഉപ്പുമാവ് നല്ല കൂട്ടാണ്...

തീറ്റ തിരക്കിനിടയില്‍ കൊടിയേരിയുടെ പ്രസ്താവന കണ്ടില്ല... അതുകൊണ്ട് ആ രംഗം വിവരിക്കാന്‍ നിര്‍വ്വാഹമില്ല..  ക്ഷമിക്കുക ...
പക്ഷെ കോടിയേരി പറഞ്ഞതായി പിന്നീട് അറിഞ്ഞു , രാജേഷും , ജെയിംസ് മാത്യുവും തെറ്റ് ചെയ്തിട്ടില്ല; വാച് ആന്‍ഡ്‌ വാര്‍ഡ്‌ അവരെ ആക്രമിക്കുകയായിരുന്നു...

തീറ്റ കഴിഞ്ഞു ഇവിടെ ഒരു പത്തു മണി കഴിഞ്ഞു.. നാട്ടില്‍ പന്ത്രണ്ടര ആയിക്കാണും... അവിടെ വെള്ളിയാഴ്ച നട്ടുച്ച ...

പച്ച കള്ളം : രംഗം നാല്:
മുഖ്യന്‍  ഉമ്മന്‍ ചാണ്ടിയുടെ പത്ര സമ്മേളനം: ഇടത്തും വലത്തും കുഞ്ഞാലിക്കയും, മാണിചായനും 
ഉമ്മന്‍ ചാണ്ടി: നമ്മുടെ നിയമസഭ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്‌, ഞാനും കുഞ്ഞാലി കുട്ടിയും, മാണിയും എത്രയോ വര്‍ഷമായി നിയമ സഭ സമാജികരാണ് ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല... 

ചാനലുകാര്‍: ആരൊക്കെയാണ് ആക്രമിച്ചത്.. ഉമ്മന്‍: ചാണ്ടി : പേര് ഞാന്‍ പറയുന്നില്ല, അത് നിങ്ങള്ക്ക് പിന്നീട് നേരില്‍ കാണാം ..  പേര് പറയുന്നതില്‍ നിന്നും കുഞ്ഞുഞ്ഞ്  ഒഴിഞ്ഞു മാറി.... തന്ത്രപരമായ ഒഴിഞ്ഞു മാറ്റം. 

മാണി: സഭക്ക് നാണക്കേട്‌, കേരളത്തിനു നാണക്കേട്‌.. സ്ത്രീയെ അപമാനിച്ചു..... എല്ലാം ഞങ്ങള്‍ കണ്ടതാണ്.. 

കുഞ്ഞാലിക്കുട്ടി: ഞാന്‍ എന്‍റെ കണ്ണ് കൊണ്ട് കണ്ടതാണ്, അതും കൂടാതെ  അടിയുടെ ശബ്ദം കേട്ടതാണ്...  അവര്‍ സ്ത്രീയെ ആക്രമിക്കുന്നത്, ഞാന്‍ അപ്പോള്‍ തന്നെ സീ.എമ്മിനോട് പറഞ്ഞു, ഇത് വല്ലാത്ത പ്രശ്നമാകുമല്ലോ, എന്താണ് അവര്‍ ചെയ്തത്, ഒരു സ്ത്രീയെ തല്ലുകയോ? നമ്മുടെ നാടിനു തന്നെ നാണക്കേട്‌...
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു ... (കോറസ്)
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
-  (പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

ഞാന്‍ ചെറുപ്പത്തില്‍  വെള്ളിയാഴ്ച എന്തെങ്കിലും തെറ്റ് ചെയ്താല്‍  ഉമ്മ പറയുമായിരുന്നു ഈ വെള്ളിയാഴ്ച നട്ടുച്ചക്ക് ... ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

ടെലിവിഷന്‍ ഓഫ്‌ ചെയ്തു.. ഇനി കുളിക്കണം പള്ളിക്ക് പോകണം ..

കുവൈത്തില്‍  ഉച്ച കഴിഞ്ഞു ‍..  നാട്ടില്‍ വൈകുന്നേരം.... ഇനി ചാനലുകാരുടെ മത്സര സമയമാണ്.. അവര്‍ കണ്ടതും കേട്ടതും .. നാളത്തെ വാര്‍ത്ത ഇന്നു തന്നെ മസാല പുരട്ടി നമ്മുക്ക് എത്തിച്ചു തരും ...


പച്ച കള്ളം : രംഗം അഞ്ച് :
ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്നു റെക്കോര്‍ഡ്‌ ചെയ്ത സീഡീ കണ്ടു, കണ്ടവര്‍ക്കറിയാം എന്താണ്  അവിടെ  നടന്നതെന്നും, എന്ത് നടന്നിട്ടില്ലന്നും... പക്ഷെ പുറത്തിറങ്ങിയ നേതാക്കള്‍ വിഴുപ്പലക്കല്‍ വീണ്ടും തുടങ്ങി... .
.
ചാനല്‍ ചര്‍ച്ചകള്‍ പീ സീ ജോര്‍ജ് വീണ്ടും തന്റെ വാദം ആവര്‍ത്തിക്കുന്നു, ഭരണ-പ്രതിപക്ഷ നേതാക്കള്‍ പരസ്പ്പരം  വെല്ലു വിളിക്കുന്നു.. അങ്ങോട്ടും ഇങ്ങോട്ടും വെല്ലു വിളി തന്നെ.. രംഗം മാറി എന്നല്ലാതെ ഒരു മാറ്റവുമില്ല...   കഥയ്ക്ക്  ആവര്‍ത്തന വിരസത .... കാണികള്‍  കൂകിവിളി  തുടങ്ങി...


പച്ച കള്ളം : രംഗം ആറ്  :
അരങ്ങില്‍ വീണ്ടും രാജേഷ്‌, ജെയിംസ് മാത്യു . ശോകമൂകമായ അന്തരീക്ഷം... (പിന്നണിയില്‍ മാനസമൈനെ വരൂ )
ജെയിംസ് മാത്യു: ഞങ്ങള്‍ (ഞാനും രാജേഷും) വനിതാ ജീവനക്കാരിയെ മര്‍ദ്ദിചിട്ടില്ല, അങ്ങനെ തെളിയിച്ചാല്‍  ഞാന്‍ രാജിവെക്കും (അത് ഏതായാലും എനിക്ക് ഇഷ്ട്ടപെട്ടു), ഇനി അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചവര്‍ മാപ്പ് പറയണം ...

രാജേഷ്‌: എന്തോ സംസാരിക്കാന്‍ തുടങ്ങുന്നു, പീ സീ ജോര്‍ജിന്റെ ഏതോ പരാമര്‍ശം ടിയാനെ വിഷമിപ്പിച്ചിട്ടുണ്ടെന്ന ഭാവം,  "എനിക്ക് അച്ഛനുണ്ട്‌, അമ്മയുണ്ട്, ഭാര്യയുണ്ട്...." (ഗദ്ഗദം!!?)  ഗ്ലിസറിന്‍ പ്രയോഗം ... (ഞാന്‍ ശരീഫിനോദ് പറഞ്ഞു ഇവനെന്താ ജഗതീഷിനു പഠിക്കുകയാണോ) .. പിന്നെ ഒന്നും വ്യക്തമല്ല... കുറെ നേതാക്കള്‍ വന്ന് വിളിച്ചു കൊണ്ട് പോകുന്നു... (ഒന്നെനിക്ക് മനസ്സിലായി ഈ രാജേഷ്‌ അപ്പുക്കുട്ടന്‍  മാത്രമല്ല  ശിക്കാരി ശംബുവുമാണ് .. .. അണികളെ ലാത്തിക്കും തോക്കിനും മുന്നിലേക്ക് പറഞ്ഞു വിടുന്ന ഇവര്‍ ഇത്രയ്ക്കും ഭീരുക്കളോ?). 

ഇരുവരും  ഒരേ സ്വരത്തില്‍ പറഞ്ഞു ... (കോറസ്)
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
 * സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
    (പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

പച്ച കള്ളം : രംഗം ഏഴ്  :

ചര്‍ച്ച വഴിമാറി.. വിഷയം  രാജേഷിന്റെ കരച്ചില്‍,

    * അഭിനയമാണെന്ന് പീ സീ ജോര്‍ജ് ഇവരില്‍ രണ്ട് പേരില്‍ ഒരാള്‍ സ്വഭാവ ദൂശ്യമഉള്ളയാളാണ് ..  വീണ്ടും ആരോപണം,
    * തെറ്റ് ചെയ്യാത്തത് കൊണ്ടാണെന്ന് ഇടതു പക്ഷക്കാര്‍,
    * കരഞ്ഞത് നല്ല സ്വഭാവമാണെന്ന് സണ്ണി കുട്ടി എബ്രഹാം (മാധ്യമ പ്രവര്‍ത്തകന്‍) ...

സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക് കൊടുക്കണമെന്ന് (ആരോപണ പ്രത്യാരോപണങ്ങളുടെ അകമ്പടിയോടെ) എല്ലാവര്ക്കും ഒരേ അഭിപ്രായം ..പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍.. നിര്‍ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്ന് ഞാനും കരുതി ...

അപ്പോഴാണ് ശ്രദ്ധിച്ചത് .. മൊബൈലില്‍ കുറെ മിസ്ഡ് കാള്‍ .. നോക്കിയപ്പോള്‍ ഭാര്യ, സാധാരണ കുവൈത്തിലേക്ക്  നാട്ടില്‍ നിന്നും ഫോണ്‍ വന്നാല്‍ നമ്പര്‍ കാണാറില്ല, ഇന്ന് ഭാഗ്യത്തിന് നമ്പര്‍ കാണുന്നു, ചില ദിവസങ്ങളില്‍ കുറെ മിസ്ഡ് കാള്‍ കാണും, നമ്പര്‍ കാണാത്തത് കൊണ്ട് നമ്മളുടെ പരിചയത്തിലുള്ള രണ്ട് മൂന്നു പേര്‍ക്ക് വിളിച്ചു ചോദിക്കും അവരാണോ വിളിച്ചതെന്ന്, ചിലപ്പോള്‍ അവരൊന്നും ആയിരിക്കില്ല... നാട്ടില്‍ നിന്നും അങ്ങനെയാണ് അവിടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ പോലും  ഗള്‍ഫിലേക്ക്  മിസ്‌ കാള്‍ മാത്രമേ ചെയ്യൂ,  കല്യാണം ക്ഷണിക്കാന്‍ വരെ  മിസ്ഡ് കാള്‍ ചെയ്ത വിരുതന്മാരെ എനിക്കറിയാം , ഇവിടെ ഈന്തപനയില്‍ പണം കായ്ക്കുന്നു എന്നാണ് അവരുടെ വിചാരം...

അങ്ങനെ ആ ദിവസം തീര്‍ന്നു  കിട്ടി....

ശനിയാഴ്ച .....
വീണ്ടും പഴയ കഥ.. അവര്‍ത്തന വിരസത....
എന്നാലും രംഗം കാന്സലാക്കാന്‍ പറ്റില്ലല്ലോ...   

പച്ച കള്ളം : രംഗം എട്ട്  :
അരങ്ങില്‍ കെ സീ ജോസഫ്‌:  ...പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഒരു മാറ്റവും ഇല്ല, ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ രാജി വെക്കും... (ഓ ഒരു തമാശ... കൊതിപിക്കല്ലേ)...
(സോറി രംഗം ചെറുതാണ്, ഏകാഭിനയം, പക്ഷെ, പരാമര്‍ശിക്കാതെ വയ്യ..)

പച്ച കള്ളം : രംഗം ഒമ്പത് :
അരങ്ങില്‍:
പിണറായി വിജയന്‍ : വനിതാ വാച് ആന്‍ഡ്‌ വാര്‍ഡിനെ അവിടെ നിയമിച്ചതില്‍ എന്തോ സംശയമുണ്ട്, അപമാനിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ ചെയ്ത ഗൂഢാലോചന (ഇതിയാന്‍ ഇത്രയും സമയം എവിടെയായിരുന്നു... സാധാരണ പ്രസ്താവന ഇറക്കാന്‍ ഇത്ര വൈകാറില്ലല്ലോ ) ..


വീ എസ് അച്ചുതാനന്തന്‍:  രാജേഷും , ജെയിംസ് മാത്യുവും തെറ്റ് ചെയ്തിട്ടില്ല വാച് ആന്‍ഡ്‌ വാര്‍ഡ്‌ അവരെ ആക്രമിക്കുകയായിരുന്നു...  (സോറി മാമന്‍ നീട്ടി വലിച്ചങ്കിലും രംഗം ചെറുതാണ്, കാണികള്‍ ക്ഷമിക്കുക)

മാമനും പറഞ്ഞു... സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക് കൊടുക്കണമെന്ന്...  - പക്ഷെ തീരുമാനിക്കേണ്ടത് സ്പീക്കര്‍)

(കോറസ്)  
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
* സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം
 * സംഭവത്തിന്റെ റെക്കോര്‍ഡ്‌ ചാനലുകാര്‍ക്ക്  കൊടുക്കണം

അങ്ങനെ ശനിയാഴ്ചയും തീര്‍ന്നു....
ഇനി ഞായറാഴ്ച .. അവര്‍ത്തന വിരസത!! .. ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല... എനിക്കുമില്ലേ എന്റെതായ  പണിയും തിരക്കും...അങ്ങനെ പരസ്പ്പരം കൊണ്ടും കൊടുത്തും ആ ദിവസവും കഴിഞ്ഞു...

പച്ച കള്ളം : രംഗം പത്ത്‌ :
രംഗ സജ്ജീകരനങ്ങള്‍ക്ക് പതിവിലും ഭംഗി..
അങ്ങനെ ആ ദിവസം പുലര്‍ന്നു... തിങ്കള്‍... നമ്മള്‍ കാത്തിരുന്ന ദിവസം, ഇന്ന് എന്താണാവോ നടക്കുക, അച്ചു മാമനും ഉണ്ട് ഗാലറിയില്‍.. എല്ലാരും കുളിച്ചൊരുങ്ങി, ദൈവ വിശ്വസമുള്ളവര്‍ പ്രാര്‍ത്ഥിച്ചും, അല്ലാത്തവര്‍ ദൃഡപ്രതിഞ്ഞയെടുത്തും...

ചര്‍ച്ച തുടങ്ങി, വെറും ചര്‍ച്ചയല്ല മാരത്തോണ്‍ ചര്‍ച്ച, രാജേഷും, ജെയിംസ് മാത്യുവും മാപ്പ് പറയണമെന്ന് ഭരണപക്ഷം, തെറ്റ് ചെയ്യാത്ത അവര്‍ മാപ്പ് പറയില്ലന്ന് പ്രതിപക്ഷം..

സ്പീക്കര്‍ പഴയ റെക്കോര്‍ഡ്‌ കണ്ടു, രണ്ട് പക്ഷത്തെയും നേതാക്കളും ഉണ്ടായിരുന്നു കൂടെ, അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം രണ്ടുപേരോടും  ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാന്‍ പറയുക എന്ന തീരുമാനമുണ്ടായി (സ്പീക്കരുടെ ചേമ്പറിലേക്ക് ഇടിച്ചു കയറിയ തെറ്റിന്).. സ്വാഭാവികമായും നമ്മള്‍ കാണികള്‍ക്ക് (ആസ്വാദകര്‍ക്ക്)  സംശയം വരാം,

    *  എം എല്‍ എ മാരെ ആക്രമിച്ചതിന് ശിക്ഷയില്ലേ?
    *  അവര്‍ വനിതാ ജീവനക്കാരിയെ ആക്രമിച്ചതിന് ശിക്ഷയില്ലേ?
    *  അങ്ങനെയൊരു സംഭവം നടന്നിട്ടില്ലേ?

ഓക്കേ കാത്തിരിക്കാം.... അല്ലെ?
ഇനിയുമുണ്ടല്ലോ രംഗങ്ങള്‍ ...

പച്ച കള്ളം : രംഗം പതിനൊന്ന്‌:
സ്പീക്കര്‍ക്ക് അവര്‍ ക്ഷമാപണം എഴുതി കോടുത്തു.. ചേംബറില്‍ എത്തി ക്ഷമാപണം നടത്തുകയും ചെയ്തു,..  സ്പീക്കര്‍ റൂളിംഗ് നല്കാന്‍ തുടങ്ങി .. അതിനിടയില്‍ ജയിംസ് മാത്യു എഴുനേറ്റു എന്തോ പറഞ്ഞു പോലും ... സ്പീക്കറുടെ റൂളിംഗ് വര്രുമ്പോള്‍ എഴുനേറ്റുനിന്ന് സംസാരിക്കാന്‍ പാടില്ല, നിയമസഭയുടെ മാന്യതക്ക്  (അവിടെയും മാന്യതയോ... വീണ്ടും തമാശ..) കളങ്കമാണ്, ഉമ്മന്‍ ചാണ്ടി അവരെ പുറത്താക്കാനുള്ള തങ്ങളുടെ പ്രമേയം വായിക്കുന്നു (ഇത്ര പെട്ടന്ന് എവിടുന്ന് കിട്ടി എഴുതി തയ്യാറാക്കിയ  പ്രമേയം) , ശബ്ദ വോട്ടോടെ അവരെ സസ്പെന്റ് ചെയ്യുന്നു...


പച്ച കള്ളം : രംഗം പന്ത്രണ്ട് ‌:
കൊയ്തു പാട്ടിന്റെ പിന്നണി ഗീതം...
ചാനലുക്കാര്‍ക്ക് ചാകര, പ്രശ്നങ്ങളുടെ റെക്കോര്‍ഡ്‌ ചെയ്ത സീ ഡീ ലഭിക്കുന്നു, അവര്‍ പ്രക്ഷേപണം ചെയ്തു, എനിക്കും കാണേണ്ടേ ആ രംഗം, ഞാന്‍ ഓടിപോയി ടെലിവിഷന്‍ ഓണ്‍ ചെയ്തു.. ഇന്നു  നടന്ന കലാ പരിപാടികളും ഉണ്ട് കൂട്ടത്തില്‍ ...
 
രാജേഷിനെയും, മാത്യുവിനെയും, ലതികയെയും ആരെങ്കിലും അക്രമിച്ചോ?  വനിതാ ജീവനക്കാരിയെ ഇവര്‍ കടന്നു പിടിച്ചോ? അവരുടെ തൊപ്പി തട്ടി തെറിപ്പിച്ചോ?  ഒന്നും കാണാനില്ല... അപ്പോള്‍ അത് പച്ചക്കള്ളമായിരുന്നോ?

തോമസ്‌ മാത്യു സ്പീക്കറോട് താങ്കള്‍ കള്ളം പറയരുത് ഞാന്‍ ക്ഷമ ചോദിച്ചിട്ടില്ല എന്നുറക്കെ വിളിച്ചു പറയുന്നത് ശരിക്കും കേള്‍ക്കാം, പിന്നെ ഇന്നത്തെ കലാപരിവാടികള്‍ മുഴുവനുമുണ്ട്, സ്പീക്കറ്ടെ റൂളിംഗ്, ഉമ്മന്‍ ചാണ്ടിയുടെ പ്രമേയം ഭരണ പക്ഷത്തിന്റെ കയ്യടി, അച്ചുമാമന്റെ എതിര്‍ പ്രസ്താവന എല്ലാം .. അവസാനം രാജേഷ്‌, തോമസ്‌ മാത്യു വെല്ലുവിളിക്കുന്നതും മന്ത്രി മോഹനന്‍ മേശപ്പുറത്തു കാല്‍ കയറ്റി വെക്കുന്നതും എല്ലാം .. (എന്തൊക്കെ കാണണം എന്‍റെ തമ്പുരാനേ) ...


പക്ഷെ ഇതൊക്കെ നേരില്‍ കണ്ട ജനങ്ങളോട് നേതാക്കള്‍   വീണ്ടും പച്ചക്കള്ളം  ആവര്‍ത്തിക്കുന്നു- (നിങ്ങള്‍ കണ്ടതൊന്നും ശെരിയല്ല, ഞങ്ങള്‍ പറയുന്നതാണ് സത്യം!!)

(പിന്നണിയില്‍ അന്നൌന്സ്മെന്റ്)   ഇനിയൊരു രംഗത്തോട് കൂടി നാടകം അവസാനിക്കുന്നു... സോറി, ഇന്നത്തെ നാടകം അവസാനിക്കുന്നു... കാണികള്‍ ദയവു ചെയ്തു എണീറ്റു പോകരുത്... കാരണം ഇതൊരു നാടകമല്ല... നമ്മുടെ നാടിന്റെ ശാപമാണ്..

പച്ച കള്ളം : രംഗം പതിമൂന്ന്  : (അവസാന ഭാഗം)
വളരെ വിശാലമായ രംഗ വിതാനം... അരങ്ങിനു വിസ്തൃതി കൂടിയത് പോലെ...
ഉമ്മന്‍ ചാണ്ടി: തോമസ്‌ മാത്യു സ്പീക്കരോദ് പറയാന്‍ പറ്റാത്ത വാക്കുകള്‍ ഉപയോകിച്ച് സംസാരിച്ചു ..  (ഹ ഹ വീണ്ടും തമാശിച്ചു... )

പീ സീ ജോര്‍ജ്: നീ എവിടത്തെ സ്പീക്കരാടായെന്ന് തോമസ്‌ മാത്യു ചോദിച്ചുപോലും, കൂടെ  കുറെ പച്ച തെറിയും...(ഈ ജോര്‍ജിന് സ്പീക്കറോട് എന്തോ മുന്‍ വൈരാഗ്യമുണ്ടെന്നു തോന്നുന്നു അത് തോമസ്‌ മാത്യുവിന്റെ വരവില്‍ വെച്ച് കളഞ്ഞു  ...കാരണം നമ്മളാരും കേട്ടില്ല അങ്ങനെ പറയുന്നത്) ...

അച്ചു മാമന്‍: മന്ത്രി കെ.പി. മോഹനന്‍ മുണ്ട് പൊക്കി കാണിച്ചു... (ഒന്ന് കണ്ടു കളയാമെന്നു വിചാരിച്ചു ഞാന്‍ വീണ്ടും വീണ്ടും നോക്കി ഫലം തഥൈവ ... നോ രക്ഷ.. മുണ്ട് പോക്കിയില്ല .. കാല്‍ പൊക്കി മേശപുറത്ത്‌ വെച്ചു... ) ..

മാണിയും കുഞ്ഞാലികുട്ടിയും വീണ്ടും:
മാണി: അവര്‍ സ്പീക്കറെ തെറി വിളിച്ചു ..
കുഞ്ഞാലിക്കുട്ടി : നീ എവിടത്തെ സ്പീക്കരാടാ   എന്ന് ചോദിച്ചു...
 (ഈ കുഞ്ഞാപ്പാന്റെയും  മാണിച്ചന്റെയും  ഒരു കാര്യം)

"കര്‍ട്ടന്‍ താഴാന്‍ തുടങ്ങി............" 

അരങ്ങത്ത് പ്രതിപക്ഷ  സാമാജികര്‍ നിയമസഭയില്‍ സത്യഗ്രഹത്തിലാണ്, ഭരണപക്ഷക്കാര്‍  കൂടിയാലോചനയിലാണ്...  നാട്ടുക്കാര്‍ സംശയത്തിലുമാണ് ... അവര്‍ക്കൊന്നും മനസ്സിലായില്ല നാടകാന്ത്യം, എന്തോ നാടക സംയോചനം തീരെ ശരിയായില്ല എന്ന തോന്നല്‍.... വീണ്ടും കൂകി വിളി...

കലാശക്കൊട്ട് :
അതെ, ജനങ്ങളെ കഴുതകള്‍ മാത്രമല്ല,  കോവര്‍ കഴുതകള്‍വരെയാക്കുന്ന   പ്രവര്‍ത്തികളാണ് ഇവര്‍ ഇവിടെ കാട്ടി കൂട്ടിയത് ... ഞങ്ങള്‍ എന്ത് ചെയ്താലും ഈ പമ്പര വിഡ്ഢികള്‍ ക്ഷമിക്കുമെന്നുള്ള  അഹങ്കാരം ..

ഇനി  രണ്ട് പക്ഷക്കാരും  ചര്‍ച്ച ചെയ്തു അവിടെ നടന്ന കാര്യങ്ങള്‍ മുഴുവന്‍ ചാനലുകളില്‍ കാണിക്കേണ്ട എന്നു  തീരുമാനിച്ചതാണോ? സത്യത്തില്‍ അവിടെ നടന്നെത് എന്താണ്, ഇത് ജനങ്ങള്‍ക്ക്‌ അറിയേണ്ടതില്ലേ? അത് അറിയിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കും ഇല്ലെ? സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നാണ് നിയമം, രാഷ്ട്രീയം കളിക്കാത്തവര്‍ക്ക് സ്പീക്കറാകാന്‍ പറ്റുമോ? ജയിച്ചു വന്ന ഒരാള്‍ക്ക് മാത്രമേ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയുള്ളൂ.... അപ്പോള്‍ രാഷ്ട്രീയം ഉണ്ടാവുക സ്വാഭാവികം.

ചെറിയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ നിസാഹായവസ്ഥ നന്നായി  അറിയാം എന്നാലും ഇങ്ങനെയുണ്ടോ, സത്യത്തില്‍ പി.സീ.ജോര്‍ജിനെ പോലുള്ളവര്‍  വലതുപക്ഷത്തിനു കീറാമുട്ടി തന്നെയാണ്, മുസ്ലിം ലീഗ് അഞ്ചാം മന്ത്രിക്കു കാത്തിരിക്കുന്നതിനു പകരം ചീഫ് വിപ് സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍  കുറെ കള്ള പ്രസ്താവനകളില്‍ നിന്നും നാട്ടുക്കാര്‍ക്ക് രക്ഷപെടാമായിരുന്നു, മുമ്പൊക്കെ ടെലിവിഷനിലെ  ഗാന രംഗങ്ങള്‍, ചുംബന രംഗങ്ങള്‍ ഇതൊക്കെയായിരുന്നു പ്രശ്നങ്ങള്‍ അത് കുട്ടികളുടെ കൂടെ ഇരുന്നു കാണാന്‍ പറ്റാത്തത് കൊണ്ട് ചിലയാളുകള്‍ ആ സീന്‍ വരുമ്പോള്‍ മാറി നില്‍ക്കാറായിരുന്നു പതിവ്,  ഇനി വാര്‍ത്തകളും കാണാന്‍ പറ്റാത്ത അവസ്ഥ വരും,  സത്യം മാത്രം പറഞ്ഞിരുന്ന മക്കള്‍ കള്ളം പറയാന്‍ പഠിക്കും, സഭ്യമായ വാക്കുകള്‍ പറഞ്ഞിരുന്ന മക്കള്‍ അസഭ്യം പറയാന്‍ തുടങ്ങും, അതുമല്ലാതെ ഇതൊക്കെ ആരാണെന്ന് അവര്‍ നമ്മോട് ചോദിച്ചാല്‍ എങ്ങിനെ അവരോടു പറഞ്ഞു കൊടുക്കാന്‍ പറ്റും  ഇതൊക്കെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരാണെന്ന് ..

ഹണ്ണാ ഹസാരെ ഒരാഴ്ച മൗന വ്രതത്തിലാണെന്ന്  ഒരു വാര്‍ത്ത‍ കണ്ടിരുന്നു, നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തേക്കെങ്കിലും മൗനം  ആചരിച്ചാല്‍ വളരെ നന്നായിരുന്നു, ഇനി അവര്‍ കാലാകാലം മിണ്ടിയില്ലെങ്കിലും ഈ പാവപെട്ട പോതുജനമെന്ന കഴുതകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവുകയില്ല...  

ചാനലുക്കരോട് ഒരു അഭ്യര്‍ത്ഥന, നിങ്ങള്‍ വൈകുന്നേരവും മറ്റു ഇടവിട്ടുള്ള സമയങ്ങളിലും നടത്തുന്ന ചര്‍ച്ചകള്‍ കഴിയുമെങ്കില്‍ മാറ്റി വെക്കുക. അതിനു പറ്റിയില്ലെങ്കില്‍ സംസാരത്തിലെങ്കിലും കുറച്ചു മാന്യത പുലര്‍ത്തുന്ന നേതാക്കളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുക.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. അവനൊരു മകനുണ്ട് . എവിടെ വെച്ച് കണ്ടാലും  അങ്കിള്‍ എന്നു വിളിച്ചു ഓടി വരുന്ന നല്ല കുട്ടി. എന്തോ ചീത്ത വാക്ക് പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചു ഇവന്  എവിടുന്ന് കിട്ടി ഈ പദപ്രയോഗം?.അന്നേരം സുഹൃത്ത്  പറഞ്ഞു- " കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ് പറഞ്ഞതാണ്‌ . എന്ത് ചെയ്യാം, അത് കേട്ട് മോനും പറയാന്‍ തുടങ്ങി."

വാര്‍ത്താ ചാനലുകളുടെ അതിപ്രസരം മലയാള മണ്ണിനെ മലീമസമാക്കുന്നു... വിഷയ ദാരിദ്ര്യം "ക്രിയേറ്റീവ് ജേര്‍ണലിസ്സം" - ത്തിന്റെ ദിശ മാറ്റുന്നുവോ?  ... കെട്ടു കഥകളും , നുണകഥകളും നെയ്തെടുക്കപെടുന്നു ... ചാനലുകള്‍ അധികരിച്ച് കൊണ്ടേയിരിക്കും... പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടും... അനന്തമായി... 

ആണിയടി‍:
(ഫ്ലാഷ് ന്യൂസ്‌ ...) നാട്ടില്‍ ചേര്‍ന്ന നേഴ്സറി  കുട്ടികളുടെ അടിയന്തിര സമ്മേളനത്തില്‍ ഒരു പ്രമേയം പാസാക്കിയെത്രേ ... മാന്തല്‍, പിച്ചല്‍, വയറിനു കുത്തല്‍, പിന്നില്‍ നിന്നും തള്ളല്‍, തോണ്ടല്‍ തുടങ്ങിയ   തങ്ങളുടെ പ്രയോഗങ്ങള്‍ നിയമസഭ സാമാജികര്‍ അനുകരിക്കരുത് ... തങ്ങളുടെ മാനവും അന്തസ്സും  കളയരുത് അഥവാ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ നിയമസഭയിലേക്ക്  മത്സരിക്കാനുള്ള പ്രായപരിധി  മൂന്ന് വയസാക്കി  തങ്ങളെയും മത്സര യോഗ്യരായി പ്രഖ്യാപിക്കുക....ജയ് കേരള ..  ജയ് ഹിന്ദ്‌ ....

****  സംഭവാമി യുഗേ യുഗേ ... *****  സന്മനസ്സുള്ളവര്‍ക്ക് സമാധാനം *****


Oct 5, 2011

ആട് ജീവിതം: മനുഷ്യ ജന്തുക്കള്‍

ആട് ജീവിതം: മനുഷ്യ ജന്തുക്കള്‍


ആടുകള്‍  പോലും ഈ ജീവിതം കണ്ടു സഹതാപം കാണിചിട്ടുണ്ടാവണം അവരുടെ പിറവിയോര്‍ത്തു സന്തോഷിചിട്ടുമുണ്ടാവും മനുഷ്യനായി പിറക്കാഞ്ഞിട്ട്‌.. സമയത്തിന് ഭക്ഷണം പിന്നെ സവാരിയും.. കാവലിന് മനുഷ്യ ജന്തുവും ..  "ഷകൂര്‍ .. യാ അള്ളാ.. ലെയിഷ്   മാ ഇന്സില്‍ ... ഷുനു നോം ഇന്ത്ത....",  കൂട്ടുകാരന്‍ ഈജിപ്ത്തുകാരനായ മുഹമ്മദിന്റെ ചോദ്യം കേട്ടാണ് എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയെന്ന് അറിഞ്ഞത് ... ദിവസവും ജോലി കഴിഞ്ഞു ശുവൈഖില്‍ നിന്നും അബ്ബാസിയയിലെക്ക് വരുമ്പോള്‍ ഫര്‍വാനിയ വരെ അവന്റെ കൂടെയാണ് യാത്ര .. നാട്ടു വര്‍ത്താനങ്ങള്‍ പറഞ്ഞോണ്ട് വരും.. ആട് ജീവിതം  എന്ന നോവല്‍ ഇന്നാണ് വായിച്ചതു. കാറില്‍ കയറിയത് മാത്രം ഓര്മ ...  ഞാന്‍ മരുഭൂമിയില്‍ നജീബായി യാത്രയിലായിരുന്നു.. റോഡിന്റെ അരികിലുള്ള സ്ഥാപനങ്ങള്‍ ഒന്നും ഞാന്‍ കണ്ടില്ല, ഉച്ച സമയത്തുള്ള ട്രാഫിക്‌ ബ്ലോക്ക്‌ ഞാന്‍ അറിഞ്ഞില്ല,. തൊട്ടടുത്ത വണ്ടിയില്‍  യാത്ര ചെയ്യുന്നവരെയൊന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല ...ഞാന്‍ മരുഭൂമിയിലായിരുന്നു.... ഒരു നെട്ടോട്ടത്തില്‍..... മൂന്ന് വര്‍ഷം നാലു മാസം ഒമ്പത് ദിവസം ശമ്പളം പറ്റാതെ മരുഭൂമിയില്‍ ഒരാടായി ജീവിച്ച നജീബിന്റെ കഥ, മൂന്ന് മൂന്നര   മണിക്കൂര്‍ കമ്പനിയുടെ ശമ്പളവും വാങ്ങി ശീതികരിച്ച റൂമില്‍ ഇരുന്നു വായിച്ചു തീര്‍ത്തിട്ടാണ് വരുന്നത്.. 

ഈ നോവല്‍ വായിക്കണമെന്ന് കുറെ മാസങ്ങളായുള്ള മനസ്സിലെ ഒരു ആഗ്രഹമായിരുന്നു,  ചില കൂട്ടുകാരോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു, അങ്ങനെ ഇരിക്കെ "ബുക്ക് ടോക്" എന്ന ഗ്രൂപ്പില്‍ വെച്ച് അതിന്റെ PDF ലഭിച്ചു, വില കൂടിയ അത്തറും പൂശി വിലകൂടിയ വസ്ത്രം ധരിച്ചു വിലയേറിയ കാറില്‍ മറ്റുള്ളവരെ കൊതിപ്പിച്ചു നടക്കുമ്പോള്‍, വയറു നിറയെ ബിരിയാണിയും, കെന്റക്കിയും, ബ്രോസ്റെടും, മജ്ബൂസും കഴിച്ചു ഏമ്പക്കം വിടുമ്പോള്‍  നമ്മള്‍ ഓര്‍ക്കുന്നില്ലല്ലോ ആയിരങ്ങള്‍ മരുഭൂമിയില്‍  വെള്ളത്തില്‍ മുക്കിയ ഖുബ്ബൂസും കഴിച്ചു ജീവിക്കുന്ന കാര്യം....മരിച്ചു ജീവിക്കുന്ന യാഥാര്‍ത്യങ്ങള്‍...

ഞാന്‍ കുറച്ചു വര്‍ഷം ഷാര്‍ജയിലായിരുന്നു, അവിടം വിട്ടു നാട്ടിലേക്ക് തിരിച്ചു പോയി, കുറച്ചു  കാലം തേരാ പാര നടന്നപോഴാണ്  അറിയുന്നത്, എനിക്ക് പറ്റിയ സ്ഥലം ഗള്‍ഫ് തന്നെയാണെന്ന്, അങ്ങനെ ഒരു കൂട്ടുക്കാരന്‍ മുഖേന വിസ ശരിയായി, വീണ്ടും ഗള്‍ഫിലേക്ക് ...കുവൈത്തിലേക്ക്.. 

യാത്രയാവുന്നതിന്റെ തലേ ദിവസം യാത്ര പറയാന്‍  വരുന്നവരുടെ കൂട്ടത്തില്‍  അമീറിന്റെ  ഉമ്മ, അവന്‍റെ മൂത്തമ്മ എന്നിവര്‍  എന്‍റെ വീട്ടില്‍ വന്നിരുന്നു, അവര്‍ അമീറിന്റെ (ശരിയായ പേരല്ല)  കാര്യം എന്നോട് കണ്ണീര്‍ തുടച്ചു കൊണ്ട്, വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു.

അമീര്‍ എന്‍റെ നാട്ടിലെ ചുറു ചുറുക്കുള്ള നല്ലൊരു പയ്യന്‍, അവന്‍റെ ഉമ്മയുടെ ഏക സന്തതി, പട്ടിണി  കുടുംബത്തില്‍ വളര്‍ന്നവന്‍, നാട്ടിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവന്‍, എന്‍റെ അനുജന്റെ കൂടെ പഠിച്ചവന്‍, കൂടാതെ എന്‍റെ ഭാര്യയുടെ ബന്ധുവുമാണ്..  അവന്‍ കുവൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. "ആട് ഫാം"  എന്ന് കരുതി നാട്ടില്‍ നിന്നു വന്ന്  എത്തിപെട്ടത് ആട് "മസരയിലേക്ക്".   അവനും നമ്മളെ പോലെ നാട്ടില്‍ വെച്ച് പല ഗള്‍ഫ്‌ക്കാരെ അഹങ്കരിച്ചു നടക്കുന്നത് കണ്ടിട്ടുണ്ടാവണം, അങ്ങനെ തോന്നിയതാവണം ഇവിടത്തെക്ക് വരാന്‍, പാവം വളരെ കഷ്ട്ടപെട്ടു, ആട് മേയിക്കണം, അതിന്റെ തീറ്റണം, കറക്കണം, നജീവിന്‍റെ  കഥ പോലെ തന്നെ വീട്ടില്‍ "ആട്" പോയിട്ട് ഒരു "കോഴി" പോലും വളര്‍ത്തിയ പരിചയം ഇല്ലാതിരുന്ന അമീര്‍... കഷ്ട്ടപെട്ടു ജോലി ചെയ്തു.. വെറും മുപ്പത്തിയഞ്ച് ദീനാര്‍ ശമ്പളത്തിന്, നജീവിനെ പോലെയല്ല ശമ്പളം കിട്ടിയിരുന്നു, ഭക്ഷണവും  സമയാസമയം കിട്ടിയിരുന്നു.  അവന്‍റെ കുവൈത്തി (അവന്‍റെ അര്‍ബാബ്-ഇവിടെ അങ്ങനെ വിളിക്കാറില്ല) നല്ലവനായിരുന്നെനു തോന്നുന്നു... വല്ലപ്പോഴും രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കല്‍ അമീര്‍  നാട്ടിലേക്കു വിളിക്കുമായിരുന്നു അപ്പോഴാണ്‌ അവന് എന്താണ് ജോലി, അവന്‍റെ  കഷ്ടപ്പാട്‌  എന്നിവയെ കുറിച്ച് വീടുകാരോട് പറഞ്ഞത്. അതിനെ കുറിച്ച് അന്ന്വഷിക്കാന്‍ അവനെ നാട്ടിലേക്കു തിരിച്ചയക്കാന്‍ ഇതിനൊക്കെ വേണ്ടിയായിരുന്നു അവര്‍ എന്നെ കാണാന്‍ വന്നത്.... 

കുവൈത്തില്‍ ഞാന്‍ ആദ്യമായി വരുകയാണ്, പുതിയ നാട്, ആകെ കൂട്ട്  എന്‍റെ കൂട്ടുക്കാരന്‍ സിദ്ദീക്ക് മാത്രം, ഇവിടെയെത്തി  കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സിദ്ദീക്കും ഞാനും അവന്‍റെ  സ്പോന്സറെ വിളിച്ചു കാര്യങ്ങള്‍ സംസാരിച്ചു, അയാള്‍ക്ക്‌ അവനെ നാട്ടിലേക്ക് തിരിച്ചു അയക്കാന്‍ തീരെ സമ്മതമല്ല, കാരണം നന്നായി ജോലി ചെയ്യും,  വല്ല ബംഗാളികളെയോ മറ്റോ നിര്‍ത്തിയാല്‍ ആടിന്റെ ആര്‍ക്കെങ്കിലും  വിറ്റതിന് ശേഷം ചത്തുപോയി എന്ന് പറയും... പിന്നെ വേറെ ജോലിക്കാരെ കിട്ടാന്‍ പ്രയാസവുമാണ്, ഇതൊക്കെ കാരണം ആയിരിക്കണം അയക്കാന്‍ പറ്റില്ലാന് പറഞ്ഞു, ഞങ്ങളുടെ വിളിക്ക്  കുറെ പ്രാവിശ്യം അയാള്‍ മറുപടി വരെ തന്നില്ല... പക്ഷെ പലപ്രാവശ്യം വിളിക്കുമ്പോള്‍ ഒരു പ്രാവശ്യം എടുക്കുമല്ലോ നമ്മളെ ചീത്ത പറയാനെങ്കിലും, അങ്ങനെ അവന്‍റെ നാട്ടിലെ പ്രശ്നങ്ങള്‍ എല്ലാം ഞാന്‍ അവതരിപിച്ചു (ഷാര്‍ജയില്‍ വെച്ച് തട്ടി മുട്ടി അറബി സംസാരിക്കാന്‍ പഠിച്ചിരുന്നു)... അങ്ങനെ മൂപ്പര്‍ സംഗതിയുടെ നേരായ വശം മനസിലാക്കി, ഒരു മാസത്തിനുള്ളില്‍ കബ്ജിയില്‍ (സൌദിയ)  നിന്നും തിരിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞു...

അങ്ങനെ ഒരു മാസം കഴിഞ്ഞു ഒരു ദിവസം രാത്രി സമദ് (കുവൈത്തിയുടെ കൂട്ടുക്കാരന്‍ - കാസറഗോഡ് ജില്ലക്കാരന്‍ ) വിളിച്ചു പറഞ്ഞു അമീര്‍  മങ്കഫില്‍   വന്നിട്ടുണ്ട് , കുവൈത്തിയുടെ വീടിന്റെ തൊട്ടടുത്തുള്ള ഒരു മലയാളി ഗ്രോസ്സറി ഉടമയുടെ റൂമില്‍ ഉണ്ടെന്ന്,  അതിരാവിലെ ഞാനും കൂട്ടുക്കാരന്‍ സിദീക്കും അബ്ബാസിയയില്‍ നിന്നും മങ്കഫിലേക്ക് പോയി, അവരുടെ റൂം കണ്ടു പിടിച്ചു, കാള്ളിംഗ് ബെല്ലടിച്ചു വാതില്‍ തുറന്നത് ഒരു കോഴിക്കോട്ടുകാരനാണ് അവനോടു സലാം പറഞ്ഞു അകത്തു കയറി അമീറിനെ കാണാന്‍ വന്നതാണെന്ന്  പറഞ്ഞു, അവന്‍ ഞങ്ങളെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി തറയില്‍ ഒരാള്‍ കിടക്കുന്നുണ്ട്, അവനെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു, താടി വളര്‍ത്തി മുടി വളര്‍ത്തി ഒരു മനുഷ്യന്‍ (ആണോ?), എനിക്ക് ആളെ വേറെ എവിടേ വെച്ചങ്കിലും കണ്ടിരിന്നുവെങ്കില്‍ ആളെ മനസ്സിലാകുമായിരുനില്ല , അതെ ഞങ്ങളുടെ അമീര്‍, വെളുത്ത് നല്ല സുന്ദരനായിരുന്ന അമീര്‍, അവന്‍റെ കോലം  കണ്ടിട്ട്  ഞങ്ങള്‍ ആകെ  ബേജാറിലായി, അവന്‍ ബാത്‌റൂമില്‍ പോയപ്പോള്‍ ഞാന്‍ സിദ്ദീക്കിനോദ് ചോദിച്ച ചോദ്യം  ഇന്നും  മറക്കാതെ എന്‍റെ മനസ്സിലുണ്ട് ചിലപ്പോള്‍ സിദ്ദീക്കും മറന്നിട്ടുണ്ടാവില്ല   ഇവനും അവിടെ ആട്ടിന്‍ കൂട്ടിലാണോ താമസ്സിച്ചതെന്ന്... സത്യം പറഞ്ഞാല്‍ ഒരു ആട് മനുഷ്യന്‍... അവനെ ആദ്യം കൊണ്ടുപോയത് ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക്, അവിടത്തെ മലയാളി അറപ്പോടെ അവനോടു ചോദിച്ചു പോലും നീ എവിടേ ഉണ്ടായതെന്നും നിനക്ക് എന്താണ് ജോലിയെന്നും, ആകെ മണല്‍, മുഖത്തും കഴുത്തിലും ചെവിയിലും, തലയിലും മണ്ണ് പിടിച്ചു കിടക്കുന്നു പിന്നെ എങ്ങിനെ ചോദിക്കാതിരിക്കും .. മരുഭൂമിയില്‍ ആകാശത്തിന്റെ തണലില്‍ ചൂടും തണുപ്പും പൊടിക്കാറ്റും തന്റെ ശരീരത്തില്‍ തട്ടി ജീവിച്ചവന്റെ കോലം അതിനെക്കാള്‍ ഭംഗിയില്‍ ഉണ്ടാവില്ലല്ലോ...

ഏതായാലും ഞങ്ങള്‍ അവനെ കൂട്ടികൊണ്ട് പോന്നു, ഞങ്ങളുടെ റൂമില്‍ പുറത്തിറക്കാതെ ഒരു മാസം താമസിപ്പിച്ചു അവന്‍റെ പഴയ കളറും, പ്രസരിപ്പും വന്നപ്പോള്‍ നാട്ടിലേക്കു തിരിച്ചയച്ചു... ഇപ്പോല്‍ നാട്ടില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു, കഴിഞ്ഞ പ്രാവിശ്യം നാട്ടിലേക്ക് പോയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു കുവൈത്തില്‍ വല്ല ജോലിയും നോക്കണോ എന്ന്, ഉടനെ വന്നു നല്ല നിഷ്കളങ്കമായ മറുപടി ഞാന്‍ "വരിന്നില്ലപ്പ....."

അതെ ഒരു പ്രാവിശ്യം ഇവിടെ ഗള്‍ഫില്‍  വന്നു  ആടായി ജീവിച്ചവന് ... ഗള്‍ഫെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പേടിയും  പുച്ചവും... ....

ആട് വീവിതം വായിച്ചപ്പോള്‍ എനിക്കുണ്ടായ ചില സംശയങ്ങള്‍ ഇവിടെ പങ്കു വെക്കട്ടെ... സംശയിക്കാനും ബ്ലോഗ്‌ എഴുതാനും നമ്മുക്ക് കമ്പനി ശമ്പളം തരുന്നുണ്ടല്ലോ....

ഒന്ന്: രണ്ടു മൃത ദേഹങ്ങളോട് (ഹക്കീം പിന്നെ ഭീകര ജീവി) നജീബും കൂടെ ബിന്യാമിനും നീതി കാട്ടിയില്ല, മദ്രസ്സയില്‍ പഠിച്ചതിന്റെ ഗുണം ജീവിതത്തില്‍ ആകെ കിട്ടിയത് കയ്യില്‍ നമ്പര്‍ പച്ച കുത്തിയപ്പോള്‍ വായിക്കാന്‍ മാത്രമാണെന്ന് പറഞ്ഞ നജീബിന് മൃത ദേഹം എന്ത് ചെയ്യണമെന്നു അതിനോട് എങ്ങനെ പെരുമാറണമെന്ന് അറിയാതിരിക്കാന്‍ തരമില്ല.... പിന്നെ അവിടെ നിന്നും രക്ഷപെടാനുള്ള വെപ്രാളത്തില്‍ ആയിരുന്നുവെങ്കില്‍, കുഞ്ഞിക്കാനോട് സൂചിപ്പിച്ചു രണ്ടാമത് ഒരിക്കല്‍ വരാമായിരുന്നു, കുഞ്ഞിക്ക ഒരു പൊതു പ്രവര്‍ത്തകനല്ലേ അദ്ദേഹത്തിന് കണ്ടു പിടിക്കാന്‍ കഴിയുമായിരുനല്ലോ അല്ലെ? ഒന്ന് നാട്ടുകാരന്‍ മറ്റേതു ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഒരു ബംഗാളി (രണ്ടായാലും മനുഷ്യ ജീവന്‍), എവിടേ നജീബ് സ്വാര്‍ത്തനായി പോയി എന്ന് തോന്നി, ബിന്യാമിന്‍ ഈ കഥയുടെ സത്യാവസ്ഥ അറിഞ്ഞിട്ടുണ്ടാങ്കില്‍ ഹക്കീമിന്റെ വീട്ടില്‍ പോയി അന്വേഷിക്കാമായിരുന്നു .   

രണ്ട്: ഞാന്‍ ആദ്യമായിട്ട് അറിയുകയാണ് പോലീസ് സ്റ്റേഷനില്‍ ഇല്ലെങ്കില്‍ ജയിലില്‍ വന്നു ഒരാളെ അദ്ദേഹത്തിന്റെ സ്പോന്സര്‍ക്ക് തിരിച്ചു  കൊണ്ട് പോകാന്‍ കഴിയുമെന്ന്.. .. പിന്നെ ഇനി ജയിലിലേക്ക് വരാന്‍ പറ്റുമെങ്കിലും തന്റെ  കീഴിലല്ലാത്ത ഒരാളെ കാണാന്‍ അര്‍ബാബ് എന്തിനാണ് വന്നത്.. തനിക്കു കൊണ്ട്പോകാന്‍ പറ്റില്ലായെന്ന്  അറിവുണ്ടായിട്ടും? സംശയങ്ങള്‍ അങ്ങിനെ കിടക്കുന്നു....

മൂന്ന്: എയര്‍പ്പോര്‍ട്ടില്‍ കമ്പനിയുടെ തൊഴിലാളികള്‍ വരുമ്പോള്‍ ആരും എടുക്കാന്‍  വരാത്തത് എന്‍റെ സംശയമാണ്. .. വിസ അയച്ചു കൊടുത്ത കൂട്ടുക്കാരന്റെ അളിയനെ പോലും നാട്ടില്‍ നിന്നും വരുമ്പോള്‍ അറിയിക്കാത്തത്,  അവിടെയും കിടക്കട്ടെ ഒരു സംശയം.. ആരും അങ്ങിനെ വന്നില്ലങ്കിലും വേറെ ഒരാള്‍ക്ക്‌ തട്ടി കൊണ്ട് പോകാന്‍ പറ്റുമോ?

നാല്: മരുഭൂമിയില്‍ പാമ്പ് ഉണ്ടാകുമെന്ന് പറഞ്ഞു കെട്ടിട്ടുണ്ട്..  പക്ഷെ പാമ്പിന്റെ സംസ്ഥാന സമ്മേളനം വേണ്ടായിരുന്നു...

എന്നെ ഇരുത്തി ചിന്തിപ്പിച്ച  ഭാഗം:  ഖാദരി... "വിശ്വസിച്ചാലും ഇല്ലെങ്കിലും" ഇയാളുടെ റോള്‍ വളരെ നന്നായി.. പോലീസ് സ്റ്റേഷനിലെ ഫോട്ടോയും നോക്കി നജീബ് കുറെ നേരം നിന്നതും, "ചെവിന്റെ കുറ്റിക്ക്" കിട്ടിയതും മറന്നു പോയിരുന്നു,  ഖാദരിയുടെ തീരോധാനം വന്നപ്പോഴാണ് അത് വീണ്ടും ഓര്‍മ്മ വന്നത് ... അങ്ങനെ അത് തമ്മില്‍ യോജിപ്പിച്ചു നോക്കി രണ്ടും ഒരാളാണെന്ന് എനിക്ക് തോന്നി, ഏതായാലും ഖാദരി ഒരു വിമോചകനാണ്, ഒരു പ്രതീകമാണ് അഭിനവ അടിമത്തത്തില്‍ നിന്നും പാവപെട്ട ആട് ജീവിതം നയിക്കുന്ന "ആട് മനുഷരെ" സ്വാതന്ത്രത്തിലേക്ക് കൈ പിടിച്ചു കയറ്റി കൊണ്ടുപോകുന്ന പാവപ്പെട്ടവന്‍റെ കാവലാള്‍, എങ്ങനെ പല ആളുകളെയും അദ്ദേഹം രക്ഷിച്ചിരിക്കും, ചിലപ്പോള്‍ നജീബ് ഖാദരി രക്ഷിച്ച  ആദ്യത്തെയോ- അവസാനത്തെയോ ആളായിരിക്കാന്‍ തരമില്ല,  അങ്ങനെ നോക്കിയാല്‍  വിമോചകര്‍ എവിടെയും പോലിസുക്കാരന്റെ, ഭരണാധികാരികളുടെ കണ്ണിലെ കരടായിരിക്കും.... അത് കൊണ്ടായിരിക്കാം അയാളുടെ ഫോട്ടോ പോലീസ് സ്റ്റേഷനില്‍ ഒട്ടിച്ചു വെച്ചത്.. 

എന്ത് സംശയങ്ങള്‍ ഉണ്ടെങ്കിലും ... ഇത് വളരെ നല്ല നോവലാണ് ‍.. എല്ലാ പ്രവാസികളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം...കഥ പറഞ്ഞ നജീബിനും എഴുതിയ ബിന്യാമീനും എന്‍റെ ഭാവുകങ്ങള്‍ .... 

വാല്‍ കഷ്ണം: ഇവിടെ കുവൈത്തില്‍ "കബദ്" എന്നൊരു സ്ഥലമുണ്ട് രണ്ട് വര്ഷം മുമ്പ് അങ്ങോട്ട്‌ എന്‍റെ ഒരു കൂട്ടുക്കാരന്റെ കൂടെ പോകാന്‍ അവസരം ഉണ്ടായി, അവിടെ കുവൈത്തികള്‍ വാരാന്ത്യത്തില്‍ അല്ലെങ്കില്‍ മറ്റു അവധി  ദിവസങ്ങളില്‍ താമസിക്കാന്‍ ഉല്ലസ്സിക്കാന്‍ വരുന്ന സ്ഥലമാണ്, അവിടെയുമുണ്ട്  ഇങ്ങനെയുള്ള കുറെ മനുഷ്യര്‍, നല്ല ഭക്ഷണമില്ലാതെ താമസ സൗകര്യമില്ലാതെ, ആടായിട്ടും പക്ഷിയായിട്ടും ജീവിക്കുന്നു... കുറെ ആള്‍ക്കാര്‍  ആടിന്റെയും, താറാവിന്റെയും മറ്റു പക്ഷി മൃഗങ്ങളുടെയും കൂടെയാണെങ്കില്‍ .. മറ്റു കുറച്ചുപേര്‍ മരുഭൂമിയില്‍ പക്ഷി പറപ്പിക്കല്‍ ജോലിയിലും.. ഉടുമ്പ് വേട്ടയിലും.... അല്ലാഹുവേ നിന്റെ കാവല്‍ ...